നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ടിം ഗസ്റ്റാഫ്സണ്‍

എളുപ്പത്തിൽ ലഭ്യമാകുന്ന പണം

1700-കളുടെ അവസാനത്തിൽ, കാനഡയിലെ നോവ സ്‌കോട്ടിയയിലെ ഓക്ക് ദ്വീപിൽ ഒരു യുവാവ് നിഗൂഢമായ ഒരു വിള്ളൽ കണ്ടെത്തി. കടൽക്കൊള്ളക്കാർ അവിടെ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് ഊഹിച്ച് അവനും കൂട്ടാളികളും കുഴിക്കാൻ തുടങ്ങി. അവർ ഒരിക്കലും ഒരു നിധിയും കണ്ടെത്തിയില്ല, പക്ഷേ അതിനെത്തുടർന്നു കിംവദന്തികൾ പിറവിയെടുത്തു. നൂറ്റാണ്ടുകളായി, മറ്റുള്ളവർ അവിടം കുഴിക്കുന്നത് തുടർന്നു- വൻതോതിൽ പണവും സമയവും ചെലവഴിച്ചു. കുഴിക്ക് ഇപ്പോൾ നൂറടി (മുപ്പത് മീറ്റർ) ആഴമുണ്ട്.

അത്തരം അഭിനിവേശങ്ങൾ മനുഷ്യഹൃദയത്തിലെ ശൂന്യതയെ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് ഒരാളുടെ പെരുമാറ്റം അവന്റെ ഹൃദയത്തിലെ അത്തരമൊരു ശൂന്യത വെളിപ്പെടുത്തിയത് എന്ന് ബൈബിളിലെ ഒരു കഥ കാണിക്കുന്നു. ഗേഹസി ദീർഘകാലം മഹാപ്രവാചകനായ എലീശായുടെ വിശ്വസ്ത സേവകനായിരുന്നു. എന്നാൽ ദൈവം കുഷ്ഠരോഗം സുഖപ്പെടുത്തിയ ഒരു സൈനിക മേധാവിയുടെ ആഡംബര സമ്മാനങ്ങൾ എലീശാ നിരസിച്ചപ്പോൾ, അതിൽ നിന്ന് കുറച്ച് ലഭിക്കാൻ ഗേഹസി ഒരു കഥ മെനഞ്ഞു (2 രാജാക്കന്മാർ 5:22). സമ്മാനവുമായി വീട്ടിൽ തിരിച്ചെത്തിയ ഗേഹസി പ്രവാചകനോട് കള്ളം പറഞ്ഞു (വാ. 25). എന്നാൽ എലീശയ്ക്ക് എല്ലാം അറിയാമായിരുന്നു. അവൻ അവനോടു ചോദിച്ചു: “ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ?’’ (വാ. 26). അവസാനം, ഗേഹസിക്ക് അവൻ ആഗ്രഹിച്ചത് ലഭിച്ചു, എന്നാൽ പ്രധാനപ്പെട്ടത് നഷ്ടപ്പെട്ടു (വാ. 27).

ഈ ലോകത്തിലെ നിധികളെ പിന്തുടരരുതെന്നും പകരം ''സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ'' (മത്തായി 6:20) എന്നും കർത്താവു പറഞ്ഞു.

നിങ്ങളുടെ ഹൃദയാഭിലാഷങ്ങളിലേക്കുള്ള കുറുക്കുവഴികൾ സൂക്ഷിക്കുക. യേശുവിനെ അനുഗമിക്കുന്നതാണ് യഥാർത്ഥമായ എന്തെങ്കിലും കൊണ്ട് ശൂന്യത നിറയ്ക്കാനുള്ള വഴി.

മോഷ്ടിച്ച ദൈവങ്ങൾ

കൊത്തുപണികളുള്ള മരംകൊണ്ടുള്ള ഒരു വിഗ്രഹം - ഒരു ഗൃഹബിംബം - എക്കുവ എന്ന സ്ത്രീയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. അവൾ അത് അധികാരികളെ അറിയിച്ചു. വിഗ്രഹം കണ്ടെത്തിയ നിയമപാലകർ അതു തിരിച്ചറിയാൻ അവളെ വിളിച്ചു. 'ഇതാണോ നിങ്ങളുടെ ദൈവം?' അവർ ചോദിച്ചു. അവൾ സങ്കടത്തോടെ പറഞ്ഞു, 'ഇല്ല, എന്റെ ദൈവം ഇതിനെക്കാൾ വലുതും മനോഹരവുമാണ്.'

കൈകൊണ്ട് നിർമ്മിച്ച ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച് ആളുകൾ തങ്ങളുടെ ദൈവസങ്കൽപ്പത്തിന് രൂപം നൽകാൻ പണ്ടേ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം യാക്കോബിന്റെ ഭാര്യ റാഹേൽ ലാബാനിൽ നിന്ന് ഓടിപ്പോയപ്പോൾ ''തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചത്'' (ഉല്പത്തി 31:19). എന്നാൽ യാക്കോബിന്റെ പാളയത്തിൽ വിഗ്രഹങ്ങൾ മറഞ്ഞിരുന്നിട്ടും ദൈവം അവന്റെ മേൽ തന്റെ കരം വെച്ചു (വാ. 34).

പിന്നീട്, അതേ യാത്രയിൽ, യാക്കോബ് രാത്രി മുഴുവൻ 'ഒരു മനുഷ്യനുമായി' മല്ലു പിടിച്ചു (32:24). ഈ എതിരാളി വെറുമൊരു മനുഷ്യനല്ലെന്ന് അവൻ മനസ്സിലാക്കിയിരിക്കണം, കാരണം നേരം പുലർന്നപ്പോൾ യാക്കോബ് പറഞ്ഞു, 'നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല' (വാ. 26). ആ മനുഷ്യൻ അവനെ യിസ്രായേൽ എന്ന് പുനർനാമകരണം ചെയ്തു ('ദൈവം യുദ്ധം ചെയ്യുന്നു') തുടർന്ന് അവനെ അനുഗ്രഹിച്ചു (വാ. 28-29). യാക്കോബ് ആ സ്ഥലത്തിനു പെനിയേൽ ('ദൈവത്തിന്റെ മുഖം') എന്ന് പേർ വിളിച്ചു, 'ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു' (വാ. 30).

ഈ ദൈവം-ഏകസത്യ ദൈവം-ഏകുവയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത എന്തിനേക്കാളും അനന്തമായി വലുതും മനോഹരവുമാണ്. അവനെ കൊത്തിയെടുക്കാനോ മോഷ്ടിക്കാനോ മറയ്ക്കാനോ കഴികയില്ല. എങ്കിലും, ആ രാത്രി യാക്കോബ് പഠിച്ചതുപോലെ, നമുക്ക് അവനെ സമീപിക്കാം! ഈ ദൈവത്തെ 'സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവേ' എന്ന് വിളിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 6:9).

ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്

മാർഗരറ്റ് അമ്മായിയുടെ മിതവ്യയം ഐതിഹാസികമായിരുന്നു. അവൾ മരിച്ചതിനുശേഷം, അവളുടെ മരുമക്കൾ അവളുടെ സാധനങ്ങൾ അടുക്കിപ്പെറുക്കുക എന്ന ഗൃഹാതുരത്വം നിറഞ്ഞതും പ്രയാസകരവുമായ ജോലി ആരംഭിച്ചു. ഒരു ഡ്രോയറിൽ, ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വൃത്തിയായി അടുക്കിവെച്ച, ചെറിയ ചരടുകളുടെ ഒരു കൂട്ടം അവർ കണ്ടെത്തി. അതിന്റെ ലേബൽ ഇങ്ങനെയായിരുന്നു: "ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്."

ഉപയോഗശൂന്യമെന്ന് തങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും സൂക്ഷിക്കാനും തരംതിരിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരുപക്ഷേ ഈ വ്യക്തിക്ക് ഒരിക്കൽ അങ്ങേയറ്റത്തെ ദാരിദ്ര്യം അറിയാമായിരുന്നിരിക്കണം. യിസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപെട്ടപ്പോൾ, അവർ കഷ്ടപ്പാടുകളുടെ ജീവിതം ഉപേക്ഷിച്ചു. എന്നാൽ അവർ തങ്ങളുടെ യാത്രാവേളയിൽ പലപ്പോഴും  ദൈവത്തിന്റെ അത്ഭുതകരം മറന്നു, ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.

അവർ തന്നിൽ വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. അവരുടെ മരുഭൂമിയിലെ ഭക്ഷണത്തിനായി അവൻ മന്ന നൽകി, മോശയോട് പറഞ്ഞു, "അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം" (പുറപ്പാട് 16:4). ശബ്ബത്തിൽ മന്ന ലഭിക്കയില്ല (വാ. 5, 25) അതിനാൽ ആറാം ദിവസം ഇരട്ടിയായി ശേഖരിക്കാനും ദൈവം അവരോട് നിർദ്ദേശിച്ചു. യിസ്രായേല്യരിൽ ചിലർ അനുസരിച്ചു. ചിലർ അനുസരിച്ചില്ല, അവർ തിക്തഫലം അനുഭവിക്കേണ്ടിവന്നു (വാ. 27-28).

സമൃദ്ധിയുടെ സമയങ്ങളിലും നിരാശയുടെ സമയങ്ങളിലും, നിയന്ത്രണത്തിനായുള്ള തീവ്രമായ ശ്രമത്തിൽ മുറുകെപ്പിടിക്കാനും പൂഴ്ത്തിവയ്ക്കാനുമുള്ള പ്രലോഭനം സഹജമാണ്. എല്ലാം നമ്മുടെ സ്വന്തം കൈയിൽ എടുക്കേണ്ട ആവശ്യമില്ല. 'ചരടിന്റെ തുണ്ടുകൾ' സംരക്ഷിക്കേണ്ടയാവശ്യമില്ല-അല്ലെങ്കിൽ ഒന്നും പൂഴ്ത്തിവെക്കേണ്ട ആവശ്യമില്ല. ''ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല'' (എബ്രായർ 13:5) എന്നു വാഗ്ദത്തം ചെയ്ത ദൈവത്തിലാണ് നമ്മുടെ വിശ്വാസം.

വഴിയിലുടനീളം കയറ്റം

കവയിത്രിയും ധ്യാനചിന്താ രചയിതാവുമായിരുന്ന ക്രിസ്റ്റീന റോസെറ്റി, തന്റെ ജീവിതം കഠിനമാണെന്നു കണ്ടെത്തി. ജീവിതത്തിലുടനീളം വിഷാദവും വിവിധ രോഗങ്ങളും അവൾ അനുഭവിക്കുകയും മൂന്ന് വിവാഹനിശ്ചയങ്ങൾ തകർന്നു പോകുകയും ചെയ്തു. ഒടുവിൽ അവൾ കാൻസർ ബാധിച്ച് മരിച്ചു.

യിസ്രായേലിന്റെ ദേശീയ ബോധത്തെക്കുറിച്ച് ദാവീദ് സന്തോഷിച്ചപ്പോൾ, അത് വിജയിയായ ഒരു യോദ്ധാവിനു തുല്യമായിരുന്നു. എന്നിരുന്നാലും, തന്റെ ജീവിതത്തിലുടനീളം ദാവീദ് ബുദ്ധിമുട്ടുകൾ നേരിട്ടു. അവന്റെ ഭരണത്തിന്റെ അവസാനത്തിൽ, അവന്റെ സ്വന്ത മകനും അവന്റെ വിശ്വസ്തനായ ഉപദേശകനും ജനത്തിൽ ഭൂരിഭാഗവും അവനെതിരെ തിരിഞ്ഞു (2 ശമൂവേൽ 15:1-12). അപ്പോൾ ദാവീദ് പുരോഹിതന്മാരായ അബ്യാഥാർ, സാദോക്ക് എന്നിവരെയും ദൈവത്തിന്റെ വിശുദ്ധ പെട്ടകത്തെയും എടുത്ത് യെരൂശലേമിൽ നിന്ന് പലായനം ചെയ്തു (വാ. 14, 24).

അബ്യാഥാർ ദൈവത്തിനു യാഗമർപ്പിച്ച ശേഷം, ദാവീദ് പുരോഹിതന്മാരോടു പറഞ്ഞു, ''നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും'' (വാ. 25). അനിശ്ചിതത്വത്തിനിടയിലും, ദാവീദ് പറഞ്ഞു, "അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ [ദൈവം] കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ'' (വാ. 26). തനിക്ക് ദൈവത്തെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.

ക്രിസ്റ്റീന റോസെറ്റിയും ദൈവത്തെ വിശ്വസിച്ചു, അവളുടെ ജീവിതം പ്രതീക്ഷയിൽ അവസാനിച്ചു. വഴി മുഴുവനും മുകളിലേക്കുള്ള കയറ്റം മാത്രമായേക്കാം, പക്ഷേ അത് നമ്മുടെ സ്വർഗീയ പിതാവിങ്കലേക്കാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മെ സ്വീകരിക്കാൻ ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു.

ക്രിസ്തുമസ്-കാർഡ് പൂർണ്ണതയുള്ളതാണ്

ബാർക്കർ കുടുംബത്തിന്റെ ക്രിസ്തുമസ് വീഡിയോ മികച്ചതായിരുന്നു. നീളൻ കുപ്പായം ധരിച്ച മൂന്ന് ഇടയന്മാർ (കുടുംബത്തിന്റെ ഇളയ മക്കൾ) ഒരു പുൽമേടിലെ തീയ്ക്ക് ചുറ്റും ഇരുന്നു. പെട്ടെന്ന് മലമുകളിൽ നിന്ന് ഒരു മാലാഖ ഇറങ്ങിവന്നു (അവരുടെ വലിയ സഹോദരി, പിങ്ക് നിറത്തിലുള്ള ഉയരം കൂടിയ ഷൂവുകൾ ഒഴികെ ബാക്കിയെല്ലാം മനോഹരമായി കാണപ്പെട്ടു). സൗണ്ട്ട്രാക്ക് ഉച്ചത്തിലാകുമ്പോൾ, ഇടയന്മാർ വിസ്മയത്തോടെ ആകാശത്തേക്ക് നോക്കി. ഒരു വയലിലൂടെയുള്ള ഒരു നടത്തം അവരെ ഒരു യഥാർത്ഥ ശിശുവിന്റെ അടുത്തേക്ക് നയിച്ചു. ഒരു ആധുനിക കളപ്പുരയിലുള്ള അവരുടെ കുഞ്ഞു സഹോദരൻ. മൂത്ത സഹോദരി ഇപ്പോൾ മറിയയുടെ വേഷം അണിഞ്ഞു.

പിന്നീട് “ബോണസ് സവിശേഷതകൾ’’ വന്നു, അവരുടെ പിതാവു ഞങ്ങളെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് നോക്കാൻ അനുവദിച്ചു. കുട്ടികൾ ചിണുങ്ങിക്കൊണ്ടു പരാതി പറഞ്ഞു, “എനിക്ക് തണുക്കുന്നു.’’ “എനിക്ക് ഇപ്പോൾ ബാത്ത്‌റൂമിൽ പോകണം!’’ “നമുക്ക് വീട്ടിൽ പോകാമോ?’’ “കുട്ടികളേ, ശ്രദ്ധിക്കൂ,’’ അവരുടെ അമ്മ ഒന്നിലധികം തവണ പറഞ്ഞു. ക്രിസ്തുമസ് കാർഡിൽ നിന്ന് യാഥാർത്ഥ്യം വളരെ അകലെയായിരുന്നു.

നന്നായി എഡിറ്റ് ചെയ്ത ഒരു ചിത്രത്തിന്റെ ലെൻസിലൂടെ യഥാർത്ഥ ക്രിസ്തുമസ് കഥ കാണാൻ എളുപ്പമാണ്. എന്നാൽ യേശുവിന്റെ ജീവിതം അത്ര സുഗമമല്ലായിരുന്നു. അസൂയാലുവായ ഹെരോദാവ് അവനെ ശൈശവത്തിൽ കൊല്ലാൻ ശ്രമിച്ചു (മത്തായി 2:13). മറിയയും യോസേഫും അവനെ തെറ്റിദ്ധരിച്ചു (ലൂക്കൊസ് 2:41-50). ലോകം അവനെ വെറുത്തു (യോഹന്നാൻ 7:7). ഒരു കാലത്തേക്ക്, “അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല’’ (7:5). അവന്റെ ദൗത്യം ദാരുണമായ മരണത്തിലേക്ക് നയിച്ചു. തന്റെ പിതാവിനെ ബഹുമാനിക്കാനും നമ്മെ രക്ഷിക്കാനുമാണ് അവൻ ഇതെല്ലാം ചെയ്തത്.

യേശുവിന്റെ ഈ വാക്കുകളോടെയാണ് ബാർക്കർ കുടുംബത്തിന്റെ വീഡിയോ അവസാനിച്ചത്: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല’’ (യോഹന്നാൻ 14:6). അത് നമുക്ക് ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യമാണ് - എന്നേക്കും.

ബന്ധിപ്പിക്കുന്ന കുന്തങ്ങൾ

“ഫ്രണ്ട്‌ലി ഫയർ’’ എന്നത്, ഒരു സൈനികൻ, ശത്രുവിൽനിന്നല്ലാതെ, സ്വന്തം സൈന്യത്തിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് വീഴുമ്പോൾ ഉപയോഗിക്കുന്ന ഒരു സൈനിക പദമാണ്. സൈന്യത്തിൽ ഇത് അബദ്ധത്തിൽ സംഭവിക്കുന്നതായി കണക്കാക്കപ്പെടാറുണ്ടെങ്കിലും, ചിലപ്പോൾ നാം ബോധപൂർവമായ “ഫ്രണ്ട്‌ലി ഫയർ’’ അനുഭവിക്കാറുണ്ട്. മറ്റ് ക്രിസ്തീയ സഹോദരീസഹോദരന്മാർ നമ്മെക്കുറിച്ച് ദയയില്ലാത്തതും അസത്യവുമായ കാര്യങ്ങൾ പറയുകയും അവരുടെ അമ്പുകളും കുന്തങ്ങളും നമ്മുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്നതായി നാം അനുഭവിച്ചറിയുകയും ചെയ്യാറുണ്ട്.

ഈ ചിത്രം ഭാവനയിൽ കാണാൻ ശ്രമിക്കുക. നിങ്ങൾ യേശുവിന്റെ കരങ്ങളിലാണ്, ഒരു പിതാവ് തന്റെ കുഞ്ഞിനെ വഹിക്കുന്നതുപോലെ അവൻ നിങ്ങളെ വഹിക്കുകയും അവന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയും ചെയ്യുന്നു. നിങ്ങൾ ഈ നിലയിലായിരിക്കുമ്പോൾ, ആരെങ്കിലും നിങ്ങളെ അമ്പെയ്യുകയോ അല്ലെങ്കിൽ കുന്തം കൊണ്ട് നിങ്ങളെ കുത്താൻ ശ്രമിക്കുകയോ ചെയ്താൽ (ബൈബിളിലെ ചിത്രങ്ങൾ ഉപയോഗിച്ചാൽ), നിങ്ങളുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന അമ്പുകളും കുന്തങ്ങളും അവനിലൂടെയും കടന്നുപോകുന്നു. അനീതിയും വേദനയും നിങ്ങളെ, ആ അമ്പുകളും കുന്തങ്ങളും പിടിച്ചെടുത്ത് തിരിച്ചടിക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ നാം അത് ചെയ്യാൻ വിസമ്മതിച്ചാൽ, നമ്മുടെ ഹൃദയത്തിലും യേശുവിന്റെ ഹൃദയത്തിലും തുളച്ചുകയറുന്ന അസ്ത്രമോ കുന്തമോ നമ്മുടെ ഹൃദയത്തെ അവന്റെ ഹൃദയത്തോടു ചേർത്തു ബന്ധിക്കാൻ മാത്രമേ സഹായിക്കൂ. അങ്ങനെ ആ ബന്ധം ആഴത്തിലാകുന്നു.

അതിനാൽ അടുത്ത തവണ ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ നിങ്ങളെക്കുറിച്ച് അസത്യമോ ദയാരഹിതമോ ആയ എന്തെങ്കിലും പറയുകയോ ചെയ്യുമ്പോൾ, യേശുവിന്റെ ഹൃദയത്തോട് കൂടുതൽ അടുക്കാനുള്ള അവസരത്തിന് ദൈവത്തിന് നന്ദി പറയുകയും മുറിവേൽപ്പിക്കുന്ന വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.

ഉറവിടം

1854 ൽ എന്തോ ഒന്ന് ലണ്ടനിലെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. അത് മോശം വായു ആയിരിക്കണം, ആളുകൾ കരുതി. മലിനജലം കലർന്ന തേംസ് നദിയെ അസഹ്യമായ ചൂട് ചുട്ടുപഴുപ്പിച്ചതിനാൽ, ദുർഗന്ധം വല്ലാതെ വർദ്ധിച്ചു, അത് “വലിയ ദുർഗന്ധം” എന്ന് അറിയപ്പെട്ടു.

എന്നാൽ ഏറ്റവും വലിയ പ്രശ്‌നം വായു ആയിരുന്നില്ല. ഡോ. ജോൺ സ്‌നോ നടത്തിയ ഗവേഷണത്തിൽ കോളറ പകർച്ചവ്യാധിക്ക് കാരണം മലിനമായ വെള്ളമാണെന്ന് തെളിയിച്ചു.

മനുഷ്യരായ നമുക്ക് മറ്റൊരു പ്രതിസന്ധിയെക്കുറിച്ച് വളരെക്കാലമായി അറിയാം - അത് സ്വർഗ്ഗം വരെ എത്തുന്ന ദുർഗന്ധമാണ്. നമ്മൾ ജീവിക്കുന്നത് തകർന്ന ലോകത്താണ് - ഈ പ്രശ്‌നത്തിന്റെ ഉറവിടത്തെ തെറ്റായി ധരിക്കാനും രോഗത്തിനു പകരം രോഗലക്ഷണങ്ങളെ ചികിത്സിക്കാനും സാധ്യതയുണ്ട്. ബുദ്ധിപൂർവമായ സാമൂഹിക പരിപാടികളും നയങ്ങളും കുറച്ചൊക്കെ ഗുണം ചെയ്യുമെങ്കിലും സമൂഹത്തിലെ തിന്മകളുടെ മൂലകാരണത്തെ - നമ്മുടെ പാപപൂർണമായ ഹൃദയങ്ങൾ! -

തടയാൻ അവയ്ക്കു ശക്തിയില്ല.

 “പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല” എന്ന് യേശു പറഞ്ഞപ്പോൾ അവൻ ശാരീരിക രോഗങ്ങളെയല്ല പരാമർശിച്ചത് (മർക്കൊസ് 7:15). മറിച്ച്, അവൻ നമ്മുടെ ഓരോരുത്തരുടെയും ആത്മീയ അവസ്ഥയെ നിർണ്ണയിക്കുകയായിരുന്നു. നമ്മുടെ ഉള്ളിൽ പതിയിരിക്കുന്ന തിന്മകളുടെ ഒരു പട്ടിക നിരത്തിക്കൊണ്ട് (വാ. 21-22) “അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്,” എന്ന് യേശു പറഞ്ഞു (വാ. 15).

“ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി,” ദാവീദ് എഴുതി (സങ്കീർത്തനം 51:5). അവന്റെ വിലാപം നമുക്കെല്ലാവർക്കും ഏറ്റുപറയാവുന്ന ഒന്നാണ്. നാം തുടക്കം മുതലേ തകർന്നവരാണ്. അതുകൊണ്ടാണ് “ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ” (വാ. 10) എന്നു ദാവീദ് പ്രാർത്ഥിച്ചത്. എല്ലാ ദിവസവും, യേശു തന്റെ ആത്മാവിലൂടെ സൃഷ്ടിച്ച ആ പുതിയ ഹൃദയം നമുക്ക് ആവശ്യമാണ്.

രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുപകരം, ഉറവിടത്തെ ശുദ്ധീകരിക്കാൻ നാം യേശുവിനെ അനുവദിക്കണം.

വിശദാംശങ്ങളിൽ ദൈവം

രാഹുലിനും നിഷയ്ക്കും ഇത് ഒരു മോശം ആഴ്ചയായിരുന്നു. രാഹുലിന്റെ ചുഴലിദീനം പെട്ടെന്നു വഷളായി, അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാമാരിക്കിടയിൽ, അവരുടെ നാലു കൊച്ചുകുട്ടികൾ വീടിനുള്ളിൽ കൂടുതൽ സമയം ചിലവഴിച്ചതിനാൽ വിഷമത്തിലായിരുന്നു. അതിലുപരിയായി, വീട്ടിൽ അവശേഷിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്ന് മാന്യമായ നിലയിൽ ഭക്ഷണമുണ്ടാക്കാൻ നിഷയ്ക്കു കഴിഞ്ഞില്ല. വിചിത്രമെന്നു പറയട്ടെ, ആ നിമിഷം അവൾ കാരറ്റിനുകൊതിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. അവിടെ അവരുടെ സുഹൃത്തുക്കളായ അനിതയും അഭിഷേകും നിന്നിരുന്നു - അവരുടെ കൈയിൽ കുടുംബത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണമുണ്ടായിരുന്നു - കാരറ്റ് ഉൾപ്പെടെ.

വിശദാംശങ്ങളിൽ പിശാച് ഉണ്ടെന്ന് അവർ പറയുന്നു? ഇല്ല. യെഹൂദ ജനതയുടെ ചരിത്രത്തിലെ ഒരു അത്ഭുതകരമായ കഥ, വിശദാംശങ്ങളിൽ ദൈവം ഉണ്ടെന്നു തെളിയിക്കുന്നതാണ്. “ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണം” (പുറപ്പാട് 1:22) എന്ന് ഫറവോൻ കൽപ്പിച്ചിരുന്നു. ആ വംശഹത്യയുടെ വികസനം ശ്രദ്ധേയമായ ഒരു വിശദാംശത്തിലേക്കു തിരിഞ്ഞു. മോശയുടെ അമ്മ തന്റെ കുഞ്ഞിനെ നൈൽ നദിയിലേക്ക് “എറിഞ്ഞു,” എന്നാൽ ഒരു തന്ത്രം പ്രയോഗിച്ചു. നൈൽ നദിയിൽ നിന്ന്, ദൈവം തന്റെ ജനത്തെ രക്ഷിക്കാൻ ഉപയോഗിച്ച കുഞ്ഞിനെ ഫറവോന്റെ സ്വന്തം മകൾ രക്ഷിച്ചു. കുഞ്ഞിനു മുലയൂട്ടാൻ മോശെയുടെ അമ്മയ്ക്ക് അവൾ പണം നൽകുക പോലും ചെയ്തു! (2:9).

ഈ വളർന്നുവരുന്ന യെഹൂദ രാഷ്ട്രത്തിൽ നിന്ന് ഒരു ദിവസം വാഗ്ദത്തം ചെയ്യപ്പെട്ട ഒരു ആൺകുട്ടി വരും. അവന്റെ കഥ അതിശയകരമായ വിശദാംശങ്ങളാലും ദിവ്യമായ വൈരുധ്യങ്ങളാലും സമൃദ്ധമായിരുന്നു. ഏറ്റവും പ്രധാനമായി, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് യേശു ഒരു പുറപ്പാട് നൽകും.

പ്രത്യേകിച്ചും - ഇരുണ്ട കാലത്തു പോലും, ദൈവം വിശദാംശങ്ങളിലുണ്ട്. “ദൈവം എനിക്കു കാരറ്റ് കൊണ്ടുവന്നു!” എന്നു നിഷ നിങ്ങളോടു പറയും. 

ആൺകുഞ്ഞ്

ഒരു വർഷത്തിലേറെ, അവന്റെ നിയമപരമായ പേര് “ആൺകുഞ്ഞ് ” എന്നായിരുന്നു. അവന്റെ കരച്ചിൽ കേട്ട ഒരു സെക്യൂരിറ്റി ഗാർഡ് ആണ് ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അവനെ കണ്ടെത്തിയത് - പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള അവനെ ഒരു ബാഗിനുള്ളിൽ കിടത്തിയിരിക്കുകയായിരുന്നു. 

അവനെ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ, സോഷ്യൽ സർവീസസ്, ഒരു ദിവസം അവന്റെ എക്കാലത്തെയും കുടുംബമായി മാറാനിരുന്ന ആളുകളെ വിളിച്ചു. ദമ്പതികൾ അവനെ ഏറ്റെടുക്കുകയും ഗ്രേസൺ (യഥാർത്ഥ പേരല്ല) എന്നു വിളിക്കുകയും ചെയ്തു. ഒടുവിൽ, ദത്തെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഗ്രേസന്റെ പേര് ഔദ്യോഗികമായി മാറി. ഇന്ന് നിങ്ങളോട് ആത്മാർത്ഥമായി സംഭാഷണത്തിൽ ഏർപ്പെടുന്ന സന്തോഷവാനായ ഒരു കുട്ടിയെ കാണാൻ കഴിയും. ഒരിക്കൽ ഒരു ബാഗിൽ ഉപേക്ഷിച്ച നിലയിൽ അവനെ കണ്ടെത്തിയതാണെന്ന് നിങ്ങൾ ഒരിക്കലും ഊഹിക്കുകയില്ല.

തന്റെ ജീവിതത്തിന്റെ അവസാനത്തിൽ, മോശെ ദൈവത്തിന്റെ സ്വഭാവവും അവൻ യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും അവലോകനം ചെയ്തു. “നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്‌നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു” മോശ അവരോടു പറഞ്ഞു (ആവർത്തനം 10:15). ഈ സ്‌നേഹത്തിന് വിശാലമായ വ്യാപ്തി ഉണ്ടായിരുന്നു. “അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്‌നേഹിച്ചു അവന് അന്നവും വസ്ത്രവും നല്കുന്നു” എന്നു മോശ പറഞ്ഞു (വാ. 18). “അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം” (വാ. 21).

അത് ദത്തെടുക്കലിലൂടെയോ അല്ലെങ്കിൽ കേവലം സ്‌നേഹത്തിലൂടെയോ സേവനത്തിലൂടെയോ ആകട്ടെ, ദൈവസ്‌നേഹം പ്രതിഫലിപ്പിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധിക്കപ്പെടാതെയും അവകാശവാദം ഉന്നയിക്കപ്പെടാതെയും പോയേക്കാവുന്ന ഒരാൾക്ക് തന്റെ സ്‌നേഹം നീട്ടാൻ ദൈവം ഉപയോഗിച്ച കൈകളും കാലുകളായി ആ സ്‌നേഹ ദമ്പതികൾ മാറി. നമുക്കും അവന്റെ കൈകളും കാലുകളും ആയി സേവനം ചെയ്യാം.

അസാധാരണ വർഷം

ജീവിതത്തിന്റെ അധിക കാലവും ഒരു അന്യമതക്കാരനായി ജീവിച്ചുവെങ്കിലും, ക്രിസ്ത്യാനികൾ  നേരിട്ട വ്യവസ്ഥാനുസൃതമായ പീഢനം നിർത്തലാക്കുവാൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ (AD 272-337 ) നവീകരണങ്ങൾ നടത്തി. ചരിത്രത്തെ BC (ക്രിസ്തുവിനു മുമ്പ്) എന്നും AD (ക്രിസ്തുവർഷം-Anno Domini ) എന്നും വേർതിരിച്ച് കലണ്ടർ നടപ്പിലാക്കിയതും അദ്ദേഹമാണ്.

ഇതിനെ പിന്നീട് മതേതരമാക്കാനുള്ള ശ്രമം ഉണ്ടായി; CE (Common Era) എന്നും BCE (before Common Era) എന്നും വിളിക്കാൻ ശ്രമിച്ചു. ദൈവത്തെ പുറത്ത് നിർത്താനുള്ള ലോകത്തിന്റെ താല്പര്യത്തിന്റെ ഒരു ഉദാഹരണമായി ചിലർ ഇതിനെ കണക്കാക്കുന്നു.

എന്നാൽ ദൈവം എങ്ങോട്ടും പോകുന്നില്ല. പേര് എങ്ങനെ മാറ്റിയാലും ചരിത്രത്തിന്റെ കലണ്ടർ യേശുക്രിസ്തുവിന്റെ ഭൗമിക ജീവിതത്തെ കേന്ദ്രീകരിച്ച് തന്നെയാണ് നിലകൊള്ളുന്നത്.

ബൈബിളിലെ എസ്ഥേറിന്റെ പുസ്തകത്തിന്, ദൈവം എന്ന വാക്ക് അതിൽ ഇല്ല എന്ന ഒരു അസാധാരണത്വം ഉണ്ട്. എങ്കിലും ദൈവം വിടുവിക്കുന്നതിന്റെ ചരിത്രമാണ് അതിൽ വിവരിക്കുന്നത്. അവരുടെ ജന്മനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട യഹൂദന്മാർ ദൈവത്തെ അറിയാത്ത ഒരു നാട്ടിലാണ്. ശക്തനായ ഒരു അധികാരിക്ക് അവരെയെല്ലാം കൊന്നു മുടിക്കണമെന്ന് താല്പര്യമുണ്ടായി (എസ്ഥേർ 3:8-9; 12-14). എന്നാൽ എസ്ഥേർ രാജ്ഞിയിലൂടെയും സഹോദരനായ മൊർദ്ദേഖായിയിലൂടെയും ദൈവം തന്റെ ജനത്തെ വിടുവിച്ചു. ഈ ചരിത്രമാണ് യഹൂദൻ പൂരിം ഉത്സവത്തിലൂടെ ഓർക്കുന്നത് ( 9:20-32).

ലോകം തന്നോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് വിഷയമാക്കാതെ, യേശു സകലതും വ്യത്യാസപ്പെടുത്തുന്നു. യഥാർത്ഥ പ്രത്യാശയുടെയും വാഗ്ദത്തത്തിന്റെയും ഒരു അസാധാരണ കാലഘട്ടത്തിലേക്ക് അവൻ നമ്മെ പ്രവേശിപ്പിച്ചിരിക്കുന്നു. ചുറ്റുപാടും ഒന്ന് നോക്കിയാൽ മാത്രം മതി; നമുക്കവനെ കാണാനാകും.